Wednesday, March 31, 2010

ഉദയസൂര്യന്‍ പാടുകയാണ്..

ന്റെ കുട്ടിക്കാലത്താണ് ഞാന്‍ രമണന്‍ വായിക്കുന്നത്‌.. അന്നുതൊട്ടുതുടങ്ങി ചങ്ങമ്പുഴയോടുള്ള ആരാധനയും.. അതുകൊണ്ടുതന്നെ രമണന്‍ സിനിമയും പാട്ടുകളും എനിക്കു പ്രിയകരമായിത്തീര്‍ന്നു. ഞാന്‍ ജനിക്കുന്നതിനു മുന്‍പാണ് രമണന്‍ ഇറങ്ങിയതെങ്കിലും കാനനച്ഛായയും, വെള്ളിനക്ഷത്രവുമൊക്കെ ഇന്നും എന്റെ മനസ്സില്‍ നിറഞ്ഞ്‌ നില്‍പ്പുണ്ട്‌.  മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റുകളായ ഈ ഗാനങ്ങൾ ആലപിച്ചത്‌ ഉദയഭാനു എന്ന ഗായക പ്രതിഭയാണെന്ന്‌ അക്കാലെത്തെനിക്കറിയില്ലായിരുന്നു.
















വളരെക്കുറച്ചു ഗാനങ്ങളേ ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളൂവെങ്കിലും (ഏതാണ്ട്‌ അറുപതോളം സിനിമാ ഗാനങ്ങൾ) പാടിയത്‌ മിക്കതും ഹിറ്റ് ചാർട്ടിൽത്തന്നെ. ഒരുപിടി സ്മൃതിസുഗന്ധഗാനങ്ങള്‍ നമുക്കു സമ്മാനിച്ച ഉദയഭാനു സാറിനെ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും 2008-ലാണ് അടുത്തറിയാന്‍ കഴിഞ്ഞത്‌. ഏകാന്തതയില്‍ സംഗീതത്തിന്റെ അഭൌമലഹരിയുമായി ഉദയഭാനു തിരുവനന്തപുരം നഗരത്തിലുണ്ട്‌.. ശാരീരികാവശതകളെ അവഗണിച്ചും അദ്ദേഹം പാടുമ്പോള്‍ ഒരു നിമിഷം കൊണ്ടു ഞാന്‍ എന്റെ ബാല്യത്തിലേയ്ക്കു തിരിച്ചു പോകുന്ന പോലെ.. 1936-ൽ പാലക്കാടിലെ തിരൂര്‍ കുടുംബത്തിൽ എൻ.എസ്. വർമ്മയുടേയും, അമ്മു നേത്യാരമ്മയുടേയും മകനായി ഉദയഭാനു ജനിച്ചു. 









പിതാവിന്റെ ബിസിനസ്സ് സിംഗപ്പൂരിലായതുകാരണം കൊച്ചുഭാനുവിന്റെ ബാല്യകാലം അവിടെയാണാഘോഷിക്കപ്പെട്ടത്‌. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മ മരിച്ചതിനെത്തുടർന്ന്‌ സ്വന്തം നാട്ടിലേയ്ക്ക്‌ മടങ്ങിയെത്തിയശേഷമാണ് ഇദ്ദേഹത്തിലെ സംഗീതത്തോടുള്ള അതീവാഭിരുചി തീക്ഷ്ണമാകുന്നത്‌‌. കൽ‌പ്പാത്തിയിലെ ത്യാഗരാജ സംഗീത വിദ്യാലയത്തിൽ തുടങ്ങിയ സംഗീത ജീവിതം ഇപ്പോഴും, എപ്പോഴും സംഗീതത്തിനായിത്തന്നെ ഉഴിഞ്ഞുവച്ചിരിക്കുന്നു. പുല്ലാംകുഴൽ വിദ്വാൻ കൃഷ്ണയ്യർ, പാലക്കാട്‌ മണി അയ്യർ, എം.ഡി. രാമനാഥൻ തുടങ്ങിയ പ്രതിഭാധനരായ ഗുരുക്കന്മാരിലൂടെ പകർന്നുകിട്ടിയ അറിവും, അനുഭവവും ഉദയഭാനുവിന്റെ ജീവിതം പൂർണ്ണമായും സംഗീതലഹരിയാൽ നിറയ്ക്കുകയായിരുന്നു പിന്നീട്‌. 1955-ൽ കോഴിക്കോട്‌ ആകാശവാണി നിലയത്തിൽ അനൌൺസറായി ജോലിയാരംഭിച്ച്‌, ലളിത സംഗീതത്തിന്റേയും, കർണ്ണാട്ടിക്‌ സംഗീതത്തിന്റേയും മാസ്മരിക സ്വരധാരകളിൽ മുഴുകിയ സുരഭിലമായ യൌവ്വനം.. 1958-ൽ ‘നായര് പിടിച്ച പുലിവാല് ‘ എന്ന ചിത്രത്തിലൂടെയാണ് ഉദയഭാനു പിന്നണിഗായകനായി തുടക്കം കുറിയ്ക്കുന്നത്‌.  കെ.രാഘവൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ ‘എന്തിനിത്ര പഞ്ചസാര’ എന്ന സോളോയും, പി. ലീലയുമൊത്ത്‌ ‘വെളുത്ത പെണ്ണേ, വെളുത്ത പെണ്ണേ’ എന്ന ഡ്യുയറ്റുമായിരുന്നു ആദ്യഗാനങ്ങൾ. ഓരോ മലയാളിയും മൂളി നടന്നിരുന്ന ഈ ഗാനങ്ങൾ വളരെപ്പെട്ടെന്നുതന്നെ‌ അദ്ദേഹത്തെ പ്രസിദ്ധനാക്കി.. വൈകാതെ മലയാള സിനിമയും പ്രേക്ഷകരും, ശ്രോതാക്കളുമെല്ലാം ഒരു പുതിയ ശബ്ദവിസ്മയത്തെ, പാട്ടിന്റെ ഈ പാലാഴിയെ ആഘോഷിക്കപ്പെടുകയായിരുന്നു. നിണമണിഞ്ഞ കാൽ‌പ്പാടുകളിലെ ‘അനുരാഗനാടകത്തിൻ’ എന്ന ഗാനം ഇദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ എക്കാലത്തേയും മികച്ച ദു:ഖഗാനമായി മാറി. സ്ഥായിയായ വിഷാദഗാനങ്ങൾ ഇത്രമേൽ വികാരഭരിതനായിപ്പാടാൻ അക്കാലത്ത്‌ മറ്റാരുമില്ലായിരുന്നു എന്നു പറയുന്നതാണ് കൂടുതൽ ശരി. ‘സമസ്യ‘ എന്ന ചിത്രത്തിൽ ഇദ്ദേഹം മ്യൂസിക് കമ്പോസ് ചെയ്തപ്പോൾ  ‘കിളി ചിലച്ചു, കിലുകിലെ കൈവള ചിരിച്ചു’ എന്ന എവർഗ്രീൻ സുന്ദരഗാനം കൂടി മലയാള ഗാനശേഖരത്തിൽ ആരാലും മായ്ക്കപ്പെടാതെ  എഴുതിച്ചേർത്തു. ഒ.എൻ.വി എഴുതി, യേശുദാസ്‌ അതിമനോഹരമായി ആലപിച്ച ഈ ഗാനം ഇന്നും ചിലരുടെയെങ്കിൽ മനസ്സിൽ മുഴങ്ങുന്നുണ്ടാവണം. എനിക്കു വളരെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണിത്‌. 



1984-ലായിരുന്നു ഓൾഡ്‌ ഈസ് ഗോൾഡ് എന്ന ഗാനമേള ട്രൂപ്പിന് ഇദ്ദേഹം തുടക്കം കുറിച്ചത്‌. സംഗീതത്തിനുവേണ്ടി ജീവിതം മാറ്റിവച്ച്‌, സംഗീതത്തിൽ മാത്രം ജീവിക്കുന്ന, ഒട്ടനവധി സംഗീത സംഭാവനകൾ മലയാളികൾക്ക്‌ സമ്മാനിച്ച ഈ ഗായകന് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നാം നല്‍കിയിട്ടുണ്ടോ എന്നു സംശയമാണ്. (2009-ൽ പത്മശ്രീ പുരസ്കാരവും, 2004, 2002 കളിൽ കേന്ദ്ര സർക്കാരിന്റേയും, കേരള സർക്കാരിന്റേയും സംഗീത നാടക അക്കാദമി അവാർഡുകളുമൊക്കെ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു, വളരെ വൈകിയാണെങ്കിലും..) പുതുതലമുറയിലെ പലര്‍ക്കും അപരിചിതനായ ഉദയഭാനു എന്ന ഗായകന്‍ തന്റെയീ ഏകാന്തതയില്‍ പാടിക്കൊണ്ടേയിരിക്കുന്നു...... വേദനയുടെ അപൂർവ്വരാഗസുധ പകർന്ന്‌, മറ്റൊരു നോവായ്‌ വെള്ളിനക്ഷത്രവും, അനുരാഗ നാടകവും എന്റെ ഹൃദയത്തിലേയ്ക്കും ഒരു മഴയായ്‌ പെയ്തിറങ്ങുന്നു...........!

പഴയൊരു കുറിപ്പ്‌.
17-06-2008
ചൊവ്വ.

Tuesday, March 23, 2010

ഇഷ്ടമുടിക്കായലിന്റെ സ്വന്തം ശ്രീ..

തിരുവനന്തപുരം നഗരത്തിലാണ് പല പ്രമുഖ സാഹിത്യകാരന്മാരും അവരുടെ ജീവിതം കൊണ്ടാടപ്പെട്ടതും ജീവിച്ചു തീർക്കുന്നതുമെന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്.. മറ്റെവിടെയോ ജനിച്ച്‌ ഒരു നിയോഗം പോലെ അനന്തപുരിയിൽ ജീവിക്കുന്ന ഈ മഹാപ്രതിഭകൾ സർഗാത്മകതയുടെ ഉള്ളുരുക്കങ്ങളിൽ ഈ നഗരത്തേയും നെഞ്ചോട്‌ ചേർത്തുവച്ചിരിക്കുന്നുണ്ടാവണം. എനിക്ക്‌ പ്രിയപ്പെട്ട പല എഴുത്തുകാരും ഇത്തരത്തിൽ എന്റെ നഗരത്തിലേയ്ക്ക്‌ കുടിയേറിപ്പാർത്തവരാണ്. കുരീപ്പുഴ സ്വന്തം നാട്ടിലേയ്ക്ക്‌ എന്നും പോയിവരുന്നുവെങ്കിലും എല്ലായിപ്പോഴും, എല്ലാ അർത്ഥത്തിലും തിരുവനന്തപുരത്തുകാരൻതന്നെ. ഉള്ളിൽ കവിത പനിച്ചുതുള്ളിയ ഏഴെട്ട്‌ വർഷങ്ങൾക്ക്‌ മുൻപ്‌,  ഒരു വേനൽക്കാലത്താണ് കവി കുരീപ്പുഴയെ ഞാൻ ആദ്യമായി കാണുന്നത്‌. വഴുതക്കാടിലെ ഡി.പി.ഐ ഓഫീസിലെത്തുമ്പോൾ ഫയൽക്കൂമ്പാരങ്ങൾക്കിടയിൽ മുഖം പൂഴ്ത്തിയിരിക്കുന്ന കവിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു. ആദ്യമായാണ് പരിചയപ്പെടുന്നതെങ്കിലും മുറുക്കാൻ ചുവപ്പിച്ച ആ പുഞ്ചിരിയിൽ തെല്ലും അപരിചിതത്വം ഇല്ലായിരുന്നു. അക്കാലത്ത്‌ എനിക്കൊരു ലിറ്റിൽ മാഗസിൻ ഉണ്ടായിരുന്നു. 1990-1999 കളാണെന്നു തോന്നുന്നു ലിറ്റിൽ മാസികകളുടെ യൌവ്വനവും, വാർദ്ധക്യവും. അന്ന്‌ ഒരു ഇൻലന്റ് മാസികയെങ്കിലുമില്ലാത്ത, കുഞ്ഞുമാസികകളിലെഴുതാത്ത ഒരു പുതുകവി പോലുമില്ലായിരുന്നു, ഇന്നത്തെ ബ്ലോഗ് പോലെ. എന്റെ ആ പഴയശേഖരത്തിൽ അഞ്ഞൂറിലധികം കുഞ്ഞുമാസികകൾ ഇടക്കാലം വരെ ഉണ്ടായിരുന്നു. പിഴച്ചുപോയ എഴുത്തിന്റെ വഴികളിൽ ഓർമ്മകൾക്കൊപ്പം എല്ലാം ചിതലരിച്ചു പോയിരിക്കുന്നു. മുഖ്യധാരയിലേയ്ക്കൊരിക്കലും എത്താതെ പോയ അക്ഷരങ്ങളുടെ ആ തീപ്പന്തങ്ങൾ ഇന്നും എവിടെയൊക്കെയോ ഒരവശേഷിപ്പുപോലെ ജീവിച്ചിരിക്കുന്നുണ്ട്, പുറംലോകമറിയാതെ ഇരുളിൽ ജ്വലിച്ചിരിക്കുന്നുണ്ട്; ‘ഒരുണ്മ‘ പോലെയോ, ‘ഒരിന്നു‘ പോലെയോ ഒക്കെ. കുരീപ്പുഴയെന്ന അലസനായ കവിയും ലിറ്റിൽ മാഗസിനുകളിൽ ഇടയ്ക്കൊക്കെ അക്കാലത്തെഴുതിയിരുന്നു.


എഴുത്തിന്റെ ഒഴുക്ക് കുറഞ്ഞ ദിനങ്ങളിലാണ് ഞാൻ കുരീപ്പുഴയെ കണ്ടുമുട്ടുന്നത്‌. എന്റെ കുഞ്ഞുമാസികയിലേയ്ക്ക്‌ ഒരു കവിത ചോദിച്ചപ്പോൾ കവിത വറ്റിവരണ്ടു പോയിരിക്കുന്നു, എന്നിൽ നിന്ന്‌ നീയത്‌ പ്രതീക്ഷിക്കേണ്ട എന്നാണന്ന്‌ പറഞ്ഞത്‌, നീയെന്നല്ല, മനോരമ വന്നു ചോദിച്ചാൽ‌പ്പോലും ഇതുതന്നെ ഉത്തരമെന്ന്‌ കവി. ഇടയ്ക്ക്‌ നീയിങ്ങോട്ടിറങ്ങൂ, സായാഹ്നങ്ങളിൽ നമുക്കൊന്നു മുറുക്കിച്ചുവപ്പിച്ച്‌ കവിതയുടെ മഹാവിപിനങ്ങളിൽ വെറുതെ നടക്കാം. കുരീപ്പുഴ ഇങ്ങനെ പറയുമ്പോൾ ഞാനോർത്തത്‌ “ഹൃദയബോംബായി‌ വരുന്നുണ്ടു‌ ഞാൻ-നമുക്കൊരുമിച്ച്‌ പൊട്ടിത്തെറിച്ചസ്തമിക്കാം’’ എന്നായിരുന്നു. ദൂരങ്ങൾക്കിപ്പുറം ആ വെറ്റിലക്കറപുരണ്ട ചിരിയും മുഷിഞ്ഞരൂപവും ഇന്നുമെന്നോടുകൂടിയുണ്ട്‌... ജീവിതം തന്നെയാണ് കവിത, കവിതയിൽ തന്നെയുണ്ട്‌ കവിയുടെ ജീവിതവും, കവിതയും. പരിചയപ്പെട്ട ഓരോ കവികളും ഓരോ തരത്തിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. പലപ്പോഴും എനിക്ക്‌ ബോധ്യം വന്നിട്ടുള്ള സംഗതിയാണ് പ്രമുഖരായ ഒട്ടുമിക്ക എഴുത്തുകാരും ശുദ്ധഹൃദയാത്മാക്കളാണെന്ന സത്യം. നന്മയും എളിമയും ഉള്ളിൽ‌പ്പേറുന്നതുകൊണ്ടാവണം അവർക്കിപ്പോഴും മാറുന്ന കാലത്തിനൊപ്പം നടന്നെത്താൻ കഴിയുന്നതുതന്നെ. മത്സരബുദ്ധിയോ, വാശിയോ ആരോടും ഇല്ലാത്തതുകൊണ്ടാവാം പകരം വയ്ക്കാനാവാത്ത സാന്നിദ്ധ്യമായി, ആരവങ്ങളില്ലാതെ അവരെഴുത്ത്‌  തുടരുന്നതും. ദേശമംഗലവും, പെരുമ്പടവവും, അയ്യപ്പനും, ശ്രീകുമാരൻ തമ്പിയും, അയ്യപ്പപ്പണിക്കരും, ഏഴാച്ചേരിയും, കൃഷ്ണൻനായരുമെല്ലാം അന്തസ്സുള്ള പെരുമാറ്റം കൊണ്ട്‌ ഇത്തരത്തിലെന്നെ വല്ലാതെ വിസ്മയിപ്പിച്ചിട്ടുമുണ്ട്‌. ജീവിതത്തിലിന്നുവരെ ഒരു നല്ല കവിത എഴുതാൻ കഴിയാത്ത, എന്തൊക്കെയോ ആണെന്ന്‌ സ്വയം വിശ്വസിക്കുന്ന പല പുതുകവികൾക്കുമില്ലാതെ പോകുന്ന മഹത്വങ്ങളും ഇതൊക്കെത്തന്നെയാണ്.  ആരൊക്കെ വന്നാലും, പരിചയപ്പെട്ടാലും വലിപ്പച്ചെറുപ്പമില്ലാതെ ഒരേ പുഞ്ചിരിയോടെ കാണാനും സ്വീകരിക്കാനും, അഹന്തയില്ലാതെ സംസാരിക്കാനും നമ്മുടെ മുതിർന്ന എഴുത്തുകാർക്ക്‌ കഴിയുന്നത്‌ അവർ യഥാർത്ഥ കലാകാരന്മാരായതുകൊണ്ട്‌ മാത്രമല്ല, സംസ്കാരമെന്തെന്ന്‌ നന്നായി ബോധ്യമുള്ളതുകൊണ്ടുകൂടിയാണ്. ഇരുത്തം വന്നവരുടെ കൂടെ സഹവസിക്കുമ്പോൾ നമുക്കുള്ളിലെ ഞാനെന്ന ഭാവവും താനെ മാഞ്ഞുപോകും. അവരുടെ അറിവിനും നിപുണതയ്ക്കും മുന്നിൽ ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത വിധം എത്രയോ ചെറുതാണ് നമ്മളെന്ന്‌, നമ്മുടെ സർഗ്ഗഭാവനയെന്ന്‌ തിരിച്ചറിവുണ്ടാകുമ്പോൾ നമ്മുടെ പ്രതിഭയുടെ മാറ്റ് കുറയുകയല്ല, കൂടുതൽ ദൃഡപ്പെടുകയാണ് ചെയ്യുന്നത്‌. 



















തെരുവോരങ്ങളിലും, കവിയരങ്ങുകളിലുമെല്ലാം ആഘോഷിക്കപ്പെട്ടിരുന്ന/പ്പെടുന്ന കുരീപ്പുഴ ശ്രീകുമാർ എന്ന കവിയേയും ഞാനാരാധിക്കുന്നത്‌ അതൊക്കെക്കൊണ്ടുതന്നെയാണ്. ഗദ്യവും, പദ്യവും ഒരുപോലെ നാവിൽ വിളങ്ങുന്ന, വഴങ്ങുന്ന സ്വതവേ ശാന്തനും ഏകാകിയുമായ കുരീപ്പുഴ ഇപ്പോ നമ്മുടെ ബൂലോകത്തും സജീവമായുണ്ട്‌, ബൂലോകത്തിന്റെ ശ്രീയായി, കവിതയുടെ ഇഷ്ടമുടിക്കായലായി..... പ്രമുഖരായ എഴുത്തുകാർ ബൂലോകത്തേയ്ക്ക്‌ (മടിച്ചുമടിച്ചാണെങ്കിലും) കടന്നുവരുമ്പോൾ അത്‌ നമുക്കേവർക്കും കിട്ടുന്ന ഒരംഗീകാരം തന്നെയാണ്, ഒരു ശക്തിയാണ്, ശ്രദ്ധേയമായ മറ്റൊരു മാധ്യമമായി ബൂലോകം വളരുന്നൂ എന്നതിനുള്ള തെളിവാണ്. ഒരിക്കൽ ചുള്ളിക്കാടിനെ അപഹാസ്യനാക്കി വിട്ടവരാണ് ഇവിടെയുള്ളവർ. എന്നിട്ട്‌ ആരെന്തു നേടി, ആർക്കെന്തു ലാഭം..? രണ്ടാമതും സജീവമായപ്പോൾ അദ്ദേഹത്തെ വെറുതെ വേദനിപ്പിക്കാനും, ക്രൂശിക്കാനുമാണ് ഒരു യോഗ്യതയുമില്ലാത്ത പലരും തുനിഞ്ഞിറങ്ങിയത്‌. മുതിർന്ന എഴുത്തുകാരെ പുതുതലമുറയിലുള്ളവർ ആദരിച്ചില്ലെങ്കിലും പരിഹസിക്കാതിരിക്കാൻ നാം എന്ന്‌ പഠിക്കും..? ബ്ലോഗ് എന്ന മറയിൽ നിന്നുകൊണ്ട് അദൃശ്യനായി പ്രതികരികരിക്കാനേ പലർക്കും ചങ്കുറപ്പുള്ളൂ. അതുകൊണ്ടുതന്നെ ഇവിടേയ്ക്ക്‌ വരാൻ പ്രമുഖരായ പലരും  മടിക്കുന്നു. കേരളത്തിൽ ബ്ലോഗിന് ശ്രേഷ്ഠമായ സ്ഥാനമോ, പ്രാധാന്യമോ, ജനകീയതയോ സമീപ ഭാവിയിലുണ്ടാകുമെന്നോ‌, വർദ്ധിക്കുമെന്നോ‌ ഞാനൊരിക്കലും വിശ്വസിക്കുന്നില്ല. ആർക്കും വേണ്ടാത്ത കുറെ ചവറുകൾ മുളച്ചുവരും, തകര പോലെ, ചാകര പോലെ... ബാക്കിയുള്ളവർ ചിക്കിയും ചികഞ്ഞും കൊക്കരക്കോ വിളിച്ചും ശിഷ്ടകാലം ബ്ലോഗ്‌ ജീവിതം സംതൃപ്തമായി തള്ളിനീക്കും, അല്ലാതിവിടെ ഒരു ചുക്കും സംഭവിക്കില്ല. ജനം എഴുത്തുകാരനായി അംഗീകരിക്കണമെങ്കിൽ അച്ചടി മാധ്യമം തന്നെ വേണ്ടിവരുമെന്ന തിരിച്ചറിവിൽ ബ്ലോഗെഴുത്തുകാർ എത്തിച്ചേരുന്നതോടെ ഇടക്കാലത്തൊന്നും ജനകീയമാകാൻ സാധ്യതയില്ലാത്ത ബ്ലോഗിന്റെ വിശാലതയ്ക്ക്‌ മങ്ങലേൽക്കുക തന്നെ ചെയ്യും. എല്ലാവരും പുസ്തകമിറക്കണമെന്ന മോഹവുമായി സ്വയം കാശ്‌ മുടക്കി ബൂലോകം വിട്ട്‌ മുഖ്യധാരയിലേയ്ക്ക്‌ വഴി മാറുന്ന കാലം വിദൂരമല്ല. എങ്കിലും ആശ്വസിക്കാം ബ്ലോഗ് എന്നൊരു സംഭവമുണ്ടായതുകൊണ്ട്‌ ശുപാർശകളില്ലാതെ, ആരേയും ആശ്രയിക്കാതെ എഴുത്തിൽ ഹരിശ്രീ കുറിയ്ക്കാൻ കഴിഞ്ഞല്ലോ, അതു തന്നെ മഹാഭാഗ്യം..........!
കുരീപ്പുഴ ശ്രീകുമാർ 
കുരീപ്പുഴ ഹൃദയം തുറക്കുന്നു..

Tuesday, March 16, 2010

കാലൻ

കുട

യൗവ്വനത്തിൽ എന്നെപ്പോലെ തന്നെ
എന്തൊരു കറുകറുപ്പായിരുന്നു...,
എന്തൊരു തിളക്കമായിരുന്നു,
എന്തൊരു മിനുമിനുപ്പായിരുന്നു....

നരച്ചു തൊലിവെളുത്തിട്ടും
കാലൊന്നുകൂടി വളഞ്ഞിട്ടും
മൂലയ്ക്കിരുന്നെന്നെ ഇപ്പോഴും
നോക്കുന്നുണ്ട്‌ ദിഗംബരൻ...

പുതുക്കാതെ, മാറ്റാതെ
പരസ്പരം പിരിയാതെ
ഞങ്ങൾ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു...
എത്രവട്ടം ചേർത്തുപിടിച്ചിട്ടുണ്ട്‌
നെഞ്ചോട്‌.................
ഒലിച്ചുപോയത്‌ മഴ മാത്രമായിരുന്നു...
പ്രായമേറുന്തോറും ഞങ്ങൾ നരച്ചുകൊണ്ടേയിരിക്കും...,
ഒരിക്കൽ ദ്രവിച്ചുതീരുമെന്നറിയാതെ...................................

Saturday, March 06, 2010

പുതുകവിതാപാചകം

ആദ്യവായനയിൽ ഒന്നും പിടികിട്ടരുത്‌..
ഒറ്റനോട്ടത്തിൽ എന്തൊക്കെയോ
ഉണ്ടെന്ന്‌ തോന്നണം; ഒരു പുണ്ണാക്കുമില്ലെങ്കിലും.....
അത്യന്തം ഗഗനമായ രണ്ടാം വായനയിൽ
ഒരു സമസ്യ പോലെ,
ആശയം പിടികൊടുക്കാതെ
വലയ്ക്കണം....., വഴുതിപ്പോകണം....
മൂന്നാംവായന എന്നൊന്നുണ്ടെങ്കിൽ
തീർച്ചയായും ആ വായനക്കാരൻ മുങ്ങാംകുഴി ഇട്ടിരിക്കും,
അഥവാ അയാളെ കുഴപ്പത്തിലാക്കി എന്നുറപ്പിക്കാം..
വരികൾ പരമാവധി മുറിച്ച്‌ രൂപലാവണ്യമുള്ള
ശരീരം സൃഷ്ടിച്ചിരിക്കണം... ശാരീരം വേണ്ടേ വേണ്ട...
തൂറുക, കുന്തിച്ചിരിക്കുക, ശുക്ലം, സംഭോഗം,
സ്വയംഭോഗം, കുളിമുറി, ഗ്രോസറി, മരം, വേര്, നാര്,
ഇല, മലം, സ്ഖലനം തുടങ്ങിയ
കിസ്മിസുകൾ അവിടവിടെ,
അനുയോജ്യമാം വിധം ഒന്നിടവിട്ട്‌ വിതറുക...
പരസ്പരബന്ധമില്ലാത്ത ഒരു തലക്കെട്ടും
ഫിറ്റ് ചെയ്യുക...
ലേബൽ നിർബന്ധമായും കവിത
എന്നു തന്നെയായിരിക്കണം....
നോക്കൂ ഇപ്പൊ ഒന്നാംതരം
ആവിപറക്കുന്ന ഉത്തരാധുനികൻ റെഡി....!

സംശയം

രോ വിശുദ്ധ കുര്‍ബാനയും
ദൈവത്തിലേയ്ക്കുള്ള
ദൂരം കുറയ്ക്കുന്ന അളവുകോലാണ്..

ഓരോ ദീപാരാധനകളും
നിന്നിലേയ്ക്കു ഞാനെത്തിപ്പെടുന്നതിന്റെ
ശുഭസൂചനകളാണ്..

ഓരോ നിസ്കാരത്തഴമ്പും
നിന്നിലേയ്ക്കെളുപ്പമെത്താനുള്ള
മാര്‍ഗ്ഗങ്ങളാണ്..

ഈ മൂന്നു വഴികളും
ഞാൻ പരമാവധി പ്രയോജനപ്പെടുത്തി..
ഒടുവില്‍ എത്തിപ്പെട്ടതോ,
അപാരമായ അന്ധകാരത്തിലും!
മാര്‍ഗ്ഗത്തിലല്ല, സംശുദ്ധമായ മനസ്സിലാണ്
ദൈവം നിറയുന്നതെന്നു നീ
വെളിപ്പെടുത്തുമ്പോള്‍
‍എന്റെ സംശയം ഭേദിക്കപ്പെടുന്നു...

Monday, March 01, 2010

ബ്ലോർട്ടൂൺസ്/സജി അച്ചായൻ

 
  
ർണ്ണാട്ടിക്‌ സംഗീതത്തിലും, സംസ്കൃതത്തിലും, പുല്ലാങ്കുഴലിലും അപാരമായ സിദ്ധികളുള്ള ഒരു പുലിയാണ് സജി അച്ചായനെന്ന്‌ നമ്മുടെ നട്ടപ്പി പറഞ്ഞപ്പോൾ ഞാനാദ്യം വിശ്വസിച്ചില്ല. ബഹറയ്നിലെ ഈ ഉന്നതോദ്യോഗസ്ഥന് ഇതൊക്കെ വഴങ്ങുമോ എന്നായിരുന്നു എന്റെ ചിന്ത. വല്ല ഗരാട്ടയോ, ഗുംഫൂവോ ആയിരുന്നെങ്കിൽ ഞാൻ വിശ്വസിച്ചേനേ... കാണാൻ ബാബു ആന്റണിയെപ്പോലിരിക്കുന്ന അച്ചായന് ഇത്യാദി ലളിതകലകളോ.... അസംഭവ്യം.... പക്ഷെ സംഗതി സത്യമാണ്. ഒരൂസം ജി ടാക്കിലൂടെ ആ കർണ്ണാട്ടിക്‌ നെലോളി കേട്ട്‌ ഞാൻ ഞെട്ടി.., ഹോ എന്നാ പെട...!! തത്സമയം കൊണ്ട്‌ ഞാൻ തരപ്പെടുത്തിയ മൂന്നരമിനിട്ട്‌ ദൈർഘ്യമുള്ള ഒരു ചാറ്റ് ഇന്റർവ്യൂവാണ് താഴെ മന്ദസമീരനായി മലർന്ന്‌ കിടക്കുന്നത്‌.