Sunday, April 25, 2010

ശ്രീനാഥിന്റെ മരണത്തിൽ ദുരൂഹത...?









2003- ലാണെന്നു തോന്നുന്നു ശ്രീനാഥിനെ ഞാൻ നേരിൽ കാണുന്നത്‌. ‘അധികാരം‘ എന്നൊരു മെഗാ പരമ്പരയിലാണ് അദ്ദേഹവുമായി ഒന്നിച്ചു വർക്ക്‌ ചെയ്യാൻ കഴിഞ്ഞത്‌.. ജനാർദ്ദനൻ, സുകന്യ, കൊല്ലം തുളസി, തുടങ്ങിയ താരനിരകൾക്കൊപ്പം ശ്രീനാഥും ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു.

പൊതുവെ  അധികമാരോടും  സംസാരിക്കാത്ത ഒരു സെൻസിറ്റീവ്‌ ക്യാരക്ടറായിരുന്നു ശ്രീനാഥ്‌. ജീവിതത്തിലും, പ്രൊഫഷനിലും ഒരുപാട്‌ പരാജയങ്ങൾ നേടിയ ഈ ശുദ്ധഹൃദയൻ അടുപ്പമുള്ളവരോടുപോലും ഉള്ളുതുറക്കാത്ത വ്യക്തിയായിരുന്നു.. പെട്ടെന്ന്‌ വികാരഭരിതനും, ക്ഷുഭിതനുമാകുന്ന സ്വഭാവം ഇദ്ദേഹത്തിന് സിനിമയിൽ ഒരുപാട്‌ അവസരങ്ങൾ നഷ്ടമാക്കിയിട്ടുണ്ടാവണം. പക്ഷെ അന്നത്തെ ആ സെറ്റിൽ മിക്കപ്പോഴും വളരെ ശാന്തനും, നർമ്മഭാഷിയുമായാണ് അദ്ദേഹത്തെ ഞാൻ കണ്ടത്‌.‌. സീനിനു മുൻപ്‌ എത്ര ചീകിയിട്ടും ശരിയാകാത്ത, കൊഴിഞ്ഞു തുടങ്ങിയ മുടികൾ ഒതുക്കി വയ്ക്കാൻ വല്ലാതെ പണിപ്പെട്ട ശ്രീനാഥിനെ ഞാൻ ഇപ്പോഴും ഓർക്കുന്നു. വിഗ്ഗ് വയ്ക്കാത്ത സുന്ദരനായിരുന്നല്ലൊ ശ്രീനാഥ്. മലയാള സിനിമ പലപ്പോഴും ശ്രീനാഥിനെ ബോധപൂർവ്വം തഴഞ്ഞിരുന്നുവെന്നു തോന്നുന്നു. സിനിമ വിട്ട്‌ സീരിയലുകളിൽ ജീവിച്ച ഈ പഴയ നായകൻ വീണ്ടും സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുവാൻ പലവട്ടം മോഹിച്ചിട്ടുണ്ടായിരുന്നു. ശിക്കാറിൽ വിളിച്ചു വരുത്തി, ഏഴു ദിവസത്തെ ഷൂട്ടിൽ ഒരു ദിവസം മാത്രമഭിനയിപ്പിച്ച്‌ മടക്കിവിടാൻ പ്രേരിപ്പിച്ച കാരണം എന്തായിരിക്കും..? ആരാണ് ഇതിനു പിന്നിൽ കളിച്ചത്‌..? യഥാർത്ഥത്തിൽ ശ്രീനാഥിന്റെ മരണം ഒരാത്മഹത്യ തന്നെയാണോ..? അദ്ദേഹം ചോര വാർന്ന്‌ മരിക്കുന്നതിനു അരമണിക്കൂർ മുൻപ്‌ ഹോട്ടലിൽ വന്ന നടനും, പ്രൊഡക്ഷൻ മാനേജരും എന്തായിരുന്നു സംസാരിച്ചത്‌.. ? അവർ പോയ ശേഷം ഹോട്ടലിലെ റിസപ്ഷൻ കൌണ്ടറിലേയ്ക്കു വന്ന ശ്രീനാഥിന്റെ അവ്യക്തമായ ഫോൺ കോൾ എന്തായിരുന്നു..., എന്താണ് അദ്ദേഹം മുഴുമിപ്പിക്കാതെ പോയത്‌..? ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന ഒരാൾ മരിക്കുന്നതിനുമുൻപ്‌, അല്ലെങ്കിൽ മരിച്ചുകൊണ്ടിരിക്കുമ്പോൾ എല്ലാവരേയും വിളിച്ചറിയിക്കാൻ ശ്രമിക്കുമോ..? ചിലപ്പോൾ മരണവെപ്രാളം കൊണ്ട്‌ അങ്ങനെ സംഭവിച്ചുവെന്നും വരാം... തലേന്നു വരെ വളരെ ഹാപ്പിയായിരുന്ന ശ്രീനാഥ് ഈ ഒരു ചെറിയ കാരണത്തിന്റെ പേരിൽ ആത്മഹത്യയ്ക്ക്‌ തയ്യാറാകുമോ..? ഇതിനെക്കാൾ എത്ര വലിയ ട്രാജഡികളാണ് സിനിമയിലും, ജീവിതത്തിലും ഇതിനു മുൻപ്‌ അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ളത്‌.. അങ്ങനെയുള്ള ഒരാൾ ഇങ്ങനെ ചെയ്യുമോ... അറിയില്ല... എന്തായാലും ശ്രീനാഥിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌, അദ്ദേഹത്തിന്റെ അമ്മയും, സഹോദരനും രംഗത്തു വരികയാണ്. മിക്കവാറും അന്വേക്ഷണം ഇനി വേറൊരു വഴിക്കാകുമോ..?

Tuesday, April 20, 2010

ഓർമ്മകളിലൊരു മുഖം

പതിനാല് വർഷങ്ങൾക്കു മുൻപാണ് ഈ മുഖം ഞാൻ ആദ്യമായി കാണുന്നത്‌. എനിക്കു മുന്നിൽ എത്ര തവണയാണ്, എത്ര നേരമാണ് ഈ രൂപം മിഴിച്ചിരുന്നത്‌... എത്ര മറന്നിട്ടും മറക്കുവാൻ കൂട്ടാക്കാതെ ഈ മുഖം...... വികാരരഹിതമായ ഭാവം കൊണ്ട്‌ പറഞ്ഞറിയിക്കാനാവാത്തൊരു നിഗൂഡവികാരം പകർന്നുതന്ന ചെല്ലനെന്ന ചെല്ലപ്പേട്ടൻ.... ഞാനേറ്റവും കൂടുതൽ ശിൽ‌പ്പങ്ങളുണ്ടാക്കിയത്‌ ഈ പ്രിയപ്പെട്ടവനെ മോഡലാക്കിയിട്ടായിരുന്നു.. ഞാനെന്നല്ല, കാമ്പസിൽ ഉണ്ടായിരുന്ന ഒട്ടുമിക്കപേരും അദ്ദേഹത്തെ ഒരുപാട്‌ തവണ കളിമണ്ണിലും, ചാർക്കോളിലുമൊക്കെ പതിച്ചെടുത്തിരുന്നു.. ഫൈനാർട്സ് കോളേജിൽ കടന്നുചെല്ലുന്ന ആർക്കും ഈ രൂപം എവിടെയെങ്കിലുമൊക്കെ ഇന്നും കാണാനാകും.. ക്ഷമയുടെ കരിങ്കൽശിൽ‌പ്പമായി ഈ അനാഥൻ എല്ലാവർക്കുമുന്നിലും നിശബ്ദനായിരുന്നിട്ട്‌ കാൽനൂറ്റാണ്ടുകഴിഞ്ഞിരിക്കുന്നു. 1980- കളിൽ ഫൈനാർട്സ് കോളേജിൽ മോഡലായെത്തിയ ചെല്ലപ്പൻ എന്ന 77 കാരൻ കഴിഞ്ഞ ദിവസം ഒരുമുഴം കയറിൽ ജീവനൊടുക്കി. ഒട്ടും സങ്കടം തോന്നുന്നില്ല, കാരണം, ഫൈനാർട്സ് കോളേജിലെ സ്കൾപ്ച്ചർ ഡിപ്പാർട്ട്മെന്റിൽ ഞങ്ങളുടെയൊക്കെ വിരലുകളിലൂടെ പുനർജ്ജനിച്ച നൂറുകണക്കിന് ചെല്ലപ്പന്മാർ അതേ രൂപത്തിൽ, അതേ ഭാവത്തിൽ ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്‌, ഒരിക്കലും മരിക്കാതെ, നിർവ്വികാരനായി....!











































ചിത്രങ്ങൾ അയച്ചു തന്ന ബിജിൻ ദാസിനും, ബൈജു രവീന്ദ്രനും നന്ദി..




Sunday, April 04, 2010

വിശുദ്ധ വരകൾ

ഒരിക്കലും കൂടിച്ചേരാത്ത നദികളുണ്ട്‌...
കടലെത്ര അടുത്തു വന്നാലും,
ഒരിക്കലും കൂട്ടിമുട്ടാതെ,
ഒഴുക്ക്‌ നിലച്ചങ്ങനെ..........................

ആൾക്കൂട്ടത്തിൽ നിന്നകന്ന
എന്റെ അടുക്കലേയ്ക്ക്‌
ആകാശത്തുനിന്നൊരു ദൈവം
കുന്നിറങ്ങി വരും....
കൃപാവരം കൊണ്ടവനൊരു
ജീവിതം എനിക്കുമുന്നിൽ
വരച്ചു കാട്ടും...
പിന്നെ,
പുഞ്ചിരിച്ചുകൊണ്ട്‌,
ഒരു കൈ വിടർത്തി
ശ്യൂന്യതയിൽ നിന്നത്‌
അഴിച്ചു മാറ്റും......

വീണ്ടും കൂടുതൽ നിറമുള്ള
മറ്റൊന്ന്‌...............
ഇന്ദ്രജാലക്കാരൻ............

ദൈവമേ, എനിക്കു ചിരി വരുന്നു..,
ഒഴുക്കു നിലച്ച നദിയാണെങ്കിലും‌
ഉള്ളിൽ ഞാനുമൊരു കടലൊളിപ്പിച്ചോട്ടെ.............

Thursday, April 01, 2010

വിട..!

ഞാൻ ഇവിടം വിടുന്നു.
ഒരു വർഷം കൊണ്ട്‌ ഒരു ജന്മം നേടാവുന്ന ഓർമ്മകൾ..
മുറിവുകളുടെ വസന്തത്തിലും
പുഞ്ചിരിക്കാൻ എനിക്ക്‌ കഴിയുന്നു. ഇനി ശിഷ്ടകാലം
നാട്ടിൽ വാഴകൃഷി നടത്തി അല്ലലില്ലാതെ ജീവിതം.
ഏതെങ്കിലും വാഴത്തോട്ടത്തിൽ വച്ച്‌ നമുക്ക്‌ വീണ്ടും രാപാർക്കാം...,
പ്രഭാതത്തിൽ നമുക്ക്‌ നമ്മുടെ വാഴകൾ തളിർത്തോ എന്നു നോക്കാം...
തളിർത്തൂവെങ്കിൽ അവിടെ വച്ച്‌ ഞാനെന്റെ ഹൃദയം തരാം....

ഏവർക്കും നന്ദി...!