സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ മനോജ് കെ. ജയനും, സംവിധാനം പഠിക്കാൻ അലി അക്ബറും ചേർന്ന സമയത്താണ് ലൂസി ക്യാമറയുടെ രസതന്ത്രം പഠിക്കാനെത്തുന്നത്. വൈകാതെ അലി ലൂസിയെ ജീവിതത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ജീവിതത്തിലും, സിനിമയിലും മാതൃകാദമ്പതികളായ ഇവരുടെ ആദ്യസിനിമയായിരുന്നു 1988-ൽ പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്ത്. തുടർന്ന് മുഖമുദ്ര, പൊന്നാരംതോട്ടത്തെ രാജാവ്, സ്വസ്ഥം ഗൃഹഭരണം, ഗ്രാമപ്പഞ്ചായത്ത്, കുടുംബ വാർത്തകൾ, പൈ ബ്രദേഴ്സ്, പൊന്നുച്ചാമി, ബാംബൂബോയ്സ്, ജൂനിയർ മാൻഡ്രേക്ക്, സീനിയർ മാൻഡ്രേക്ക് തുടങ്ങിയ സാധാരണക്കാരന്റെ സിനിമകളിലൂടെ അലി അക്ബർ നിശബ്ദമായി സിനിമയുടെ പിന്നാമ്പുറങ്ങളിലുണ്ടായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ കുടുംബവും. ഫെഫ്കയുടെ തലപ്പത്തിരിക്കുന്നവർ മാടമ്പികളാണെന്ന അലിയുടെ പരമാർശത്തിലൂടെ അദ്ദേഹത്തിന് നേരിടേണ്ടിവന്നത് ആസൂത്രിതമായ ഫ്യൂഡൽ ചതിക്കുഴികളായിരുന്നു. ബൈജു കൊട്ടാരക്കരയ്ക്കും, തിലകനും, വിനയനും, ക്യാപ്റ്റൻ രാജുവിനും, മാളാ അരവിന്ദനും, സ്ഫടികം ജോർജ്ജിനുമൊക്കെ അഭിമുഖീകരിക്കേണ്ടി വന്ന അതേ ഒറ്റപ്പെടുത്തലിന്റെ പുതിയ പേരാണ് അലി അക്ബർ. സംഘടനയുടെ നിസ്സഹരണം അദ്ദേഹത്തിനെപ്പോലുള്ള ഒരു ആൾറൌണ്ടർക്ക് തടസ്സമായില്ലെങ്കിലും തുടക്കം മുതൽ ഒടുക്കം വരെ പല പല തലവേദനകൾ അദ്ദേഹത്തെ വല്ലാതെ വലച്ചു. താരങ്ങളേയും, ടെക്നീഷ്യൻസിനേയും ഇദ്ദേഹത്തിന്റെ സിനിമകളിൽ പണിയെടുക്കുന്നത് തടയാനും, റിലീസ് ബ്ലോക്ക് ചെയ്യാനും, സെൻസറിംഗ് തടസ്സങ്ങൾ സൃഷ്ടിക്കാനും ചില തൽപ്പരകക്ഷികൾക്ക് സാധിച്ചു. അപാരമായ വിൽപവറുള്ള അദ്ദേഹം ഈ വിലക്കുകളെ തെല്ലും വക വയ്ക്കാതെ ചങ്കൂറ്റത്തോടെ ചെയ്ത സിനിമയായിരുന്നു തിലകൻ കേന്ദ്രകഥാപാത്രമായ ‘അച്ഛൻ’. 5ഡി മാർക്ക് 2-ൽ ചെയ്ത ആദ്യത്തെ ചെറിയ ബഡ്ജറ്റ് സിനിമ. കേവലം 10 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ ഈ സിനിമയുടെ വിതരണത്തിലും, റിലീസിംഗിലും അദ്ദേഹം ഏറെ കഷ്ടപ്പെട്ടു. ഒടുവിൽ കേരളത്തിലെ നാല് തിയറ്ററുകളിൽ പ്രദർശിപ്പിച്ചെങ്കിലും അവിടെയേയും അദ്ദേഹത്തിന് തിരിച്ചടികൾ കിട്ടി. സിനിമ കാണാനെത്തുന്ന പ്രേക്ഷകരെ തിയറ്ററിലെ ടിക്കറ്റ് വിൽപ്പനക്കാർവരെ നിരുത്സാഹപ്പെടുത്തിയ യാഥാർത്ഥ്യത്തിന് സാക്ഷിയാകാൻ ലൂസിചേച്ചിക്കും യോഗമുണ്ടായി. കോഴിക്കോട്ടുള്ള ചേവരമ്പലത്തിലെ അദ്ദേഹത്തിന്റെ വീട് അക്ഷരാർത്ഥത്തിൽ ഒരു സ്റ്റുഡിയോ കൂടിയാണ്. പ്രൊഡക്ഷൻ കണ്ട്രോളറും, പ്രൊഡക്ഷൻ മാനേജരും, മെസ്സ് ചീഫും, ഫിനാൻസ് മാനേജരും ഭാര്യ. കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, ഛായാഗ്രഹണം, സംവിധാനം ഭർത്താവ്. എഡിറ്റിംഗ്, മിക്സിംഗ്, ഡി. ഐ., കളർ കറക്ഷൻ മൂത്ത പുത്രി. സംഗീതം, കമ്പോസിംഗ്, അനിമേഷൻ, പോസ്റ്റർ ഡിസൈനിംഗ് ഇളയ മകൾ. ചുരുക്കി പറഞ്ഞാൽ എന്തു വിലക്കിനേയും സധൈര്യം നേരിടാൻ കെൽപ്പുള്ള ഒരു മാതൃകാ സിനിമാക്കുടുംബം..! വിനീത് നായകനായ ‘ഐഡിയൽ കപ്പിൾ‘ എന്ന പുതിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി വരുന്നു. സംഘടനയുടെ ഭീഷണികൾക്ക് വഴങ്ങാതെ അഭിനയിച്ച വിനീതിനും, ഉഷാഉതുപ്പിനും, തമിഴ് നടൻ നാസറിനുമൊക്കെ അഭിനന്ദനങ്ങൾ. മിനിയാന്ന് റിലീസായ വിനയൻ ചിത്രമായ ‘രഘുവിന്റെ സ്വന്തം റസിയ’ എന്ന ആദ്യത്തെ പൂർണ്ണമായ 7 ഡി സിനിമയുടെ ക്യാമറയും യൂണിറ്റും അലി അക്ബറുടേതാണ്. എന്റെ സുഹൃത്തുക്കളുടെ പുതിയ സിനിമയ്ക്ക് കൊച്ചിയിൽ നിന്ന് ക്യാമറ കിട്ടാതെ വലഞ്ഞപ്പോൾ സഹായിച്ചത് അലി അക്ബറായിരുന്നു.
ഇന്നലെ പാതിരാത്രിയിൽ കൊച്ചിയിൽ നിന്ന് കോഴിക്കോടെത്തും വരെ ഞങ്ങൾക്കുവേണ്ടി ഉറങ്ങാതെ കാത്തിരുന്ന ഈ സിനിമാ കുടുംബത്തിന്റെ അർപ്പണബോധത്തിനുമുന്നിൽ എന്റെ ഹാറ്റ്സ് ഓഫ്..! വെളുപ്പിന് അഞ്ചരമണിക്ക് ഗേറ്റിനുമുന്നിൽ പുഞ്ചിരിയോടെ കാത്തുനിന്ന്, ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിക്കുമ്പോൾ ഞാനാദ്യം കണ്ടത് സിനിമാ മാഫിയകൾ അടിച്ചു തകർത്ത, ആക്രമണത്തിന്റെ നിത്യസ്മാരകമായ അവരുടെ മാരുതി വാനാണ്. മലയാള സിനിമയിൽ ഒറ്റയ്ക്ക് പടപൊരുതുന്നവന്റെ ലിസ്റ്റിൽ ഒരുപേരു കൂടി; ചങ്കൂറ്റത്തിന്റെ, ആണത്തത്തിന്റെ ആ പേരാണ് അലി അക്ബർ.



