Sunday, September 25, 2011

ദാസേട്ടനും, രഞ്ജിനിയും പിന്നൊരു സ്റ്റാർ സിംഗറും.


വള്ളിക്കുന്നിൽ ബഷീറിക്ക പറയുന്നു ഇന്നലത്തെ ഐഡിയ സ്റ്റാർ സിംഗർ ഫൈനലിൽ ദാസേട്ടനെ കൊണ്ടുവരാനും സ്വന്തം അഭിപ്രായങ്ങൾ മാറ്റിപ്പറയിക്കാനും പ്രേരിപ്പിച്ചത് രഞ്ജിനി ഹരിദാസിന്റെ മിടുക്കാണെന്ന്‌. യഥാർത്ഥത്തിൽ രഞ്ജിനി വിചാരിച്ചാൽ വല്ലതു നടക്കുമോ..? ഉം.. പുളുത്തും.. നടക്കും, വേറെ വല്ലതും.! ദാസേട്ടനെന്ന മഹാമേരുവിനെ വളയ്ക്കാനോ, വലയ്ക്കാനോ കഴിയുന്ന ഒരാൾ ഇപ്പൊ ഏഷ്യാനെറ്റിലുള്ളപ്പോൾ എന്തിനാണ് വെറുമൊരു രഞ്ജിനി..?. ദാസേട്ടൻ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ പടി കയറിയെങ്കിൽ അതിനുപിന്നിൽ ഈ താടിക്കാരനും പങ്കുണ്ട്. ദാസേട്ടനിൽ നല്ല സ്വാധീനം ചെലുത്താനോ, തന്റെ പഴയ അഭിപ്രായം മാറ്റിപ്പറയിക്കാനോ ഉള്ള കഴിവും, വാചാലതയും ഇദ്ദേഹത്തിനുണ്ടായിരിക്കണം.. അല്ലെങ്കിൽ റിയാലിറ്റി ഷോകളെ കഠിനമായി വിമർശിച്ചിരുന്ന ദാസേട്ടൻ ഒറ്റ നിൽ‌പ്പിൽ മലക്കം മറിഞ്ഞ് ഇന്നലെ സ്റ്റാർ സിംഗർ ആറല്ല, അറുപതിനായിരം തികയ്ക്കുമെന്ന് പറയുമോ..?  ഫലപ്രഖ്യാപനത്തിനുമുൻപ് ദാസേട്ടൻ ഏറ്റവും മികച്ച പാട്ടുകാരിയെ പ്രഖ്യാപിച്ചപ്പോൾ ഞെട്ടിയത് കണ്ടസ്റ്റുകളല്ല, ജഡ്ജസ്സും, രഞ്ജിനിയുമൊക്കെയായിരുന്നു. അബദ്ധം തിരിച്ചറിഞ്ഞ ദാസേട്ടൻ ഈ കുട്ടിയെ എനിക്ക് പണ്ടേ അറിയാമെന്നുപറഞ്ഞു തടിതപ്പുകയായിരുന്നു. വാസ്തവത്തിൽ ഒന്നാം സ്ഥാനം ഇമ്മാനുവേലിനും, രണ്ടാം സ്ഥാനം കൽ‌പ്പനയ്ക്കും, മൂന്നാംസ്ഥാനം മൃദുലയ്ക്കും മാറ്റിവച്ച (?) എംജിയപ്പനും  ശരത്തണ്ണനുമൊക്കെ ദാസേട്ടന്റെ ഈ ഒടുക്കത്തെ ഫലപ്രഖ്യാപനത്തിൽ കുടുങ്ങുകയായിരുന്നു. പിന്നീട് മിനുട്ടിനുള്ളിൽ മത്സരഫലം മാറ്റിമറിച്ചു എന്നാണ് അണിയറ സംസാരം. കാരണം ഇത്രയും വലിയൊരു റിയാലിറ്റി ഷോയിലെ വിജയിയെ ലോകം നെഞ്ചിലേറ്റുന്ന മഹാഗായകൻ അറിയാതെയെങ്കിലും പ്രഖ്യാപിച്ചുകഴിഞ്ഞാൽപ്പിന്നെ അപ്പീലില്ല. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ മറികടന്ന് ചാനൽ ടീമിന്റെ മറ്റൊരു വിധി വന്നാൽ ആപ്പിലാവുന്നത് ഏഷ്യാനെറ്റും, ജഡ്ജിംഗ് പാനലുമായിരിക്കും. മാത്രവുമല്ല കൽ‌പ്പന ഈ വിജയം അർഹിക്കുന്നുണ്ടെന്ന് ഏവർക്കും അറിയാം. ഒരു പത്തുപതിനഞ്ച് കൊല്ലം കഴിഞ്ഞാൽ ജീവിതത്തിലേയും, സ്റ്റാർ സിംഗർ ഷോയിലേയും നമ്മളെയൊക്കെ ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളും രഞ്ജിനി തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം. മൃദുല നല്ല ഗായികയാണെന്നും, നല്ല ശബ്ദമാണെന്നും ആരും പറയും. അന്ന് തരക്കേടില്ലാതെ പാടുകയും ചെയ്തു. ഇമ്മാനുവേൽ ദാസേട്ടനെ ഇമിറ്റേറ്റ് ചെയ്ത്, പാട്ടുകൾ പഴം വിഴുങ്ങിയ തൊണ്ടകൊണ്ട് പാടിയ പോലെ വികൃതമാക്കിയെന്നേ ഞാൻ പറയൂ. കൽ‌പ്പനയുടെ ആദ്യപാട്ട് കേട്ട് ഏവരും ഞെട്ടിക്കാണും. ശരത്തിനേയും ടീമിനേയും ഇമ്പ്രസ്സ് ചെയ്യിക്കാനുള്ള ശ്രമമായിരുന്നു ആ പാട്ട്.. അത് പാട്ടാണോ നട്ടപ്രാന്താണോ എന്ന് അതിന്റെ സംഗീതസംവിധായകൻ ശരത്തിനു തന്നെ അറിയാം. ഇത്രയും അറുബോറൻ ആവിഷ്കാരം ഒരിക്കലും മലയാളി ഇതിനുമുൻപ് കേട്ടിട്ടുണ്ടാവില്ല. എന്നാൽ നാഥാ നീ വരും എന്ന പാട്ട് മനോഹരമായി കൽ‌പ്പന പാടി. ഏതു റേഞ്ചിലും പാടാൻ കഴിവുള്ള മികച്ച ഗായികയാണ് കൽ‌പ്പനയെന്ന് ആർക്കും സംശയമുണ്ടാവില്ല. സത്യത്തിൽ ഈ പറഞ്ഞ മത്സരാർത്ഥികൾക്കല്ല സ്ഥാനങ്ങളും സമ്മാനങ്ങളും നൽകേണ്ടത്. ഈ ഷോ കണ്ടിരുന്ന മണ്ടൻ കാണികൾക്കും, എസ്. എം. എസ് തുരുതുരാ അയച്ച് കുത്തുപാളയെടുത്തവർക്കുമാണ്.